Kerala
തിരൂർ: മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (26) ആണ് വ്യാഴാഴ്ച വൈകുന്നേരം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കൽപ്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയാണ് നിസാമുദ്ദീൻ. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
കോടതി നടപടികൾ പൂർത്തിയാക്കി തവനൂർ ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളിലും പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി.
നാഗേന്ദ്രകുമാർ ഭാരതീയ (19) എന്ന കൗമാരക്കാരനാണ് മരിച്ചത്. പോക്സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അവസാന വർഷ ബിരുദ വിദ്യാർഥിയായ നാഗേന്ദ്രകുമാർ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് പോവുകയും ചെയ്തു.
അവിടെവച്ച് പെൺകുട്ടിയെ നാഗേന്ദ്രകുമാർ പീഡിപ്പിച്ചു. ഇരുവരെയും പോലീസ് പ്രയാഗ്രാജിൽ നിന്ന് കണ്ടെത്തുകയും നാഗേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാൾ പുതപ്പ് ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്.
വിവരമറിഞ്ഞ നാഗേന്ദ്രകുമാറിന്റെ മാതാവ് പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു. ഇയാളുടെ കുടുംബം പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
Kerala
കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ അതിക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത് നിയമനടപടികളിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന്.
2024 ജൂണ്‍ 20ന് നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു പരാതിക്കാരിയായ ഷൈമോള്‍ക്കു പോലീസ് കൈമാറിയത്.
സംഭവത്തിനു പിന്നാലെ ആരോപണം നിഷേധിച്ച പോലീസ് യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്കു വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാന്‍ പോലീസ് ഇടപെടുകയുമായിരുന്നുവെന്നുമായിരുന്നു വിശദീകരിച്ചത്.
സിഐയെ പരാതിക്കാരി മര്‍ദിച്ചുവെന്നാരോപിച്ച് യുവതിക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഷൈമോളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭര്‍ത്താവും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവിടങ്ങളിലടക്കം പരാതി നല്‍കിയെങ്കിലും നടപടി വൈകുകയായിരുന്നുവെന്ന് ബെന്‍ജോ പറഞ്ഞു. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ബെന്‍ജോ പ്രതിയായ കേസ് കോടതിയിലാണ്.
നടപടിയില്‍ സന്തോഷം
എസ്എച്ച്ഒയ്ക്കെതിരേ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് ബെന്‍ജോയും ഷൈമോളും പ്രതികരിച്ചു. കേസില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇരുവരും വ്യക്തമാക്കി.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് ആണ് സുജിത്.
കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കൊലപാതകം.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അലന്റെ മൃതതേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.
Kerala
കണ്ണൂര്‍: കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം.
പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി. ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വച്ചാണ് സംഭവം.
കന്റോണ്‍മെന്റ് പോലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ വച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. തന്റെ സ്വകാര്യ വാഹനത്തിലാണ് എസ്എച്ച്ഒ വന്നത്.
ബുധനാഴ്ച മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു.
തുടര്‍ന്നാണ് കന്റോണ്‍മെന്റ് പോലീസ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാര്‍ കണ്ട്രോള് റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പോലീസെത്തി പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് സംഭവം.
ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്‍. തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.
കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികൾ ഓടിപ്പോയത്.
കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: കല്‍പ്പറ്റ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ഗോകുൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട സംഭവം സിബിഐ അന്വേഷണത്തിനു വിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് ജി.ഗിരീഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഗോകുലിന്റെ അമ്മ ഓമന ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിലാണ് ഗോകുലിനെ കോഴിക്കോടുനിന്ന് കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചത്. സുഹൃത്തായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലുമാക്കി.
ഏപ്രില്‍ ഒന്നിനാണു സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും കാര്യക്ഷമമല്ലെന്നും സുതാര്യമായ അന്വേഷണത്തിന് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി.